#Payyanur #Medical Negligence #Baby Memorial Hospital #Child Death #Kannur
കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവ് ഉണ്ടായതായി മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
കുട്ടിയുടെ ചികിത്സയിൽ കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും ജനറൽ അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നുമാണ് ബോർഡിന്റെ പ്രധാന കണ്ടെത്തൽ. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഈ വിലയിരുത്തലിനെ ശരിവയ്ക്കുന്നതാണ്.
രാവിലെ 10.15 ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് വൈകിട്ട് 4.15 നാണ് അനസ്തേഷ്യ നൽകിയത്. അത്രയും സമയം വൈകിപ്പിച്ചതും അനസ്തേഷ്യ നൽകിയ സമയത്ത് ആശുപത്രിയിൽ മതിയായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ എന്നതിലും സംശയമുണ്ടെന്ന് ബോർഡ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ഡോക്ടർമാർക്കെതിരെ വിശദമായ അന്വേഷണം നടത്തി പോലീസ് നടപടി സ്വീകരിക്കണമെന്നും മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു. ബോർഡിന്റെ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം പോലീസിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകും.



അതേസമയം മെഡിക്കൽ ബോർഡ് യോഗത്തിൽ ഡിഎംഒയും സർക്കാർ പ്ലീഡറും തമ്മിൽ തർക്കമുണ്ടായി. യോഗത്തിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കാൻ ഡിഎംഒ അനുമതി നൽകിയതിനെ സർക്കാർ പ്ലീഡർ എതിർത്തതാണ് തർക്കത്തിന് കാരണമായത്.
സംഭവം നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുട്ടിയുടെ കുടുംബം ആശുപത്രിക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് അന്വേഷണം നടത്തിയത്.
Content Highlight: Payyanur Toddler Death: Medical Board Finds Major Lapses in Hospital Treatment
#Payyanur #Medical Negligence #Baby Memorial Hospital #Child Death #Kannur














































