#Thottilpalam #MDMA #Arrest
കോഴിക്കോട് മരുതോങ്കര അടുക്കത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിലൊരാളെ കൂടി കഴിഞ്ഞദിവസം പോലീസ് വലയിലാക്കി.
കണ്ണൂർ മുഴക്കുന്ന് സ്വദേശികളായ കുന്നൂൽ ഹൗസിൽ റഹീം, ദാറുന്നജ്ജത്ത് ഹൗസിൽ മുഹമ്മദ് ഇജ്‌ലാൻ എന്നിവരെയാണ് സംഭവസ്ഥലത്തു നിന്ന് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
ഇവർ നിലവിൽ റിമാൻഡിലാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്നതും എന്നാൽ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയും ചെയ്ത തൊട്ടിൽപ്പാലം ദേവർകോവിൽ പൂക്കാട് ക്രസൻ്റ് വീട്ടിൽ സി എച്ച് അൻവറിനെ (49) പോലീസ് പിടികൂടി.
പിന്നാലെ പ്രതിയെ കോടതിയിൽ ഹാജരാക്കി വടകര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി ഹൗസിൽ അമീർ എ.കെ എന്നയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
കഴിഞ്ഞ മെയ് 28-ന് മരുതോങ്കര അടുക്കത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന KL 56 N 7614, KL 62 C 6360 എന്നീ കാറുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്.
പോലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന അമീറും അൻവറും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ ശരീരത്തിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 26.43 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 248/26 ആയും, കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 505/26 ആയും NDPS ആക്ട് 22(C) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള അമീറിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
Content Highlight: Three people, including the main accused, who was absconding in the case of seizure of 26 grams of MDMA in Thottilpalam, arrested; Search underway for Kuttiadi native















































