#Vilangad River #Vadakara #Drowning #Fire Force #Youth Death #Flood
വിലങ്ങാട്:(www.panoornews.in) വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ 19കാരന്റെ മൃതദേഹം നാലാം ദിവസത്തെ തിരച്ചിലിൽ കണ്ടെത്തി. വിലങ്ങാടുള്ള ഗ്യാസ് ഗോഡൗണിന് താഴെ മരത്തിൽ തങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച മുതൽ ഫയർഫോഴ്സും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ യുവാവിനെ കണ്ടെത്താനായിരുന്നില്ല.
ഇന്ന് നാദാപുരം എം.എൽ.എ കെ.എം അഭിജിത്ത്, വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്ണിയൂർ എന്നിവരുടെ നിർദേശപ്രകാരം രാവിലെ 8 മണി മുതൽ പൊതു തിരച്ചിൽ ആരംഭിച്ചു.
സന്നദ്ധ സംഘങ്ങളും അധിക സേനയും തിരച്ചിലിൽ പങ്കെടുത്തു. യുവജന സംഘടനാ പ്രവർത്തകർ, ടിമ്പർ തൊഴിലാളികൾ, യുവജന ക്ലബ്ബുകൾ, മോട്ടോർ തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും പങ്കെടുത്തു.



ഞായറാഴ്ച വൈകുന്നേരം വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയപ്പോഴാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ യുവാവ് ഒഴുകിപ്പോയത്.
ഇന്നലെ വിലങ്ങാട്ടുനിന്ന് 15 കിലോമീറ്റർ അകലെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുകിയെത്തിയിരിക്കാമെന്ന നിഗമനത്തിൽ കല്ലാച്ചിക്ക് സമീപം ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം ആഴത്തിൽ പരിശോധന നടത്തിയിരുന്നു.
പുഴയുടെ ആരംഭാഗങ്ങളിൽ ആഴം കുറവാണെങ്കിലും ശക്തമായ ഒഴുക്കും വലിയ പാറക്കെട്ടുകളും നിറഞ്ഞതാണ്. മുൻ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരത്തടികളും കല്ലുകളും അടിഞ്ഞുകൂടിയതും പാറകൾക്കിടയിലെ ഗുഹകൾ പോലെയുള്ള ഇടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി.
Content Highlight: Body of 19-Year-Old UP Native Found in Vilangad River After 4-Day Search
#Vilangad River #Vadakara #Drowning #Fire Force #Youth Death #Flood














































