ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു.
സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ ബഹിഷ്‌കരിച്ചായിരിക്കും സമരം. ഇതിനൊപ്പം മറ്റന്നാൾ രാത്രി 10 മണി മുതൽ പിറ്റേന്ന് രാവിലെ വരെ രാജ്യവ്യാപകമായി രാത്രി സമരവും സംഘടിപ്പിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ജന്തർ മന്തറുകളാക്കി മാറ്റാനാണ് വിദ്യാർത്ഥി സംഘടനയുടെ ആഹ്വാനം. വരും ദിവസങ്ങളിൽ പ്രതിഷേധ സൂചകമായി ഡൽഹി പൊലീസിന് "ഗിഫ്റ്റ്" നൽകുന്ന സമരവും നടത്തും. പ്രധാനമന്ത്രിയെയും പൊലീസിനെയും ലക്ഷ്യമിട്ട് മെലഡി മിട്ടായി നൽകിയുള്ള വ്യത്യസ്തമായ പ്രതിഷേധവും എസ്എഫ്ഐ പ്രഖ്യാപിച്ചു.
അതേസമയം ജന്തർ മന്തറിലെ അക്രമ സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് എബിവിപി പ്രതികരിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സംവാദത്തിലൂടെ പരിഹരിക്കണമെന്നും മത്സര പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.



പ്രതിഷേധത്തിന്റെ മറവിൽ ചില സാമൂഹികവിരുദ്ധ ശക്തികൾ മനഃപൂർവം അക്രമം ആസൂത്രണം ചെയ്തതാണെന്നും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്ക് വിദ്യാർത്ഥി സമൂഹം ഇരയാകില്ലെന്നും എബിവിപി വ്യക്തമാക്കി.
Content Highlight: SFI Announces Nationwide Strike Against Delhi Police Action














































